തിരുവനന്തപുരം:നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു. പ്രതിപക്ഷാംഗങ്ങൾ സഭാകവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
ഡോളർക്കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരായി നൽകിയ മൊഴികൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്കയുണ്ട്. ആ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പി.ടി. തോമസ് എം.എൽ.എ. നൽകിയ നോട്ടീസിലെ ആവശ്യം. അതേസമയം പ്രതികളുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ചർച്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.