തിരുവനന്തപുരം:കൊവിഡ് സാഹചര്യം ആശങ്കയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ചു. ടിപിആർ കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റുകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നു പോലും വിട്ടുപോകാതെ പോസിറ്റീവ് കേസുകൾ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. എല്ലാ വകുപ്പുകളുടേയും ഏകോപനമുണ്ട്. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്നാണ് ദേശീയ തലത്തിലുള്ള ആരോഗ്യപ്രവർത്തകർ പറയുന്നത്്. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ രോഗികളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
ഐസിഎംആർ നടത്തിയ പഠനത്തിൽ കേരളത്തിൽ 42 ശതമാനം ആളുകളിൽ ആന്റിബോഡി ഉണ്ടെന്നാണ് കണ്ടെത്തൽ. അൻപത് ശതമാനത്തിൽ അധികം ആളുകൾക്ക് രോഗം വന്നിട്ടില്ല. അവർക്ക് വാക്‌സിനേഷൻ നൽകുകയാണ് ലക്ഷ്യം. ജനസംഖ്യയുടെ ഓരോ പത്ത് ലക്ഷം പേർക്കും വാക്‌സിൻ നൽകുന്ന ശതമാനം എടുത്താൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.