തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി അസാധാരണവുമല്ല. പ്രക്ഷുബ്ധ സാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോൾ പിന്‍വലിക്കാം. സഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയം. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ പ്രോസിക്യൂട്ടറുടെ നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
അതേ സമയം പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികൾ ബഹിഷ്കരിച്ചു. മന്ത്രി രാജിവച്ചില്ലെങ്കിൽ ജനാധിപത്യത്തിനും നീതിബോധത്തിന് എതിരെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തി.
സെക്രട്ടറിയേറ്റിലേക്ക് എബിവിപി പ്രവർത്തകർ മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.