ആലപ്പുഴ:
വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണം മണ്ഡപത്തില്‍ വച്ചുതന്നെ വധുവിന്റെ വീട്ടുകാരെ എല്‍പ്പിച്ച് വരന്‍. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്ബതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്ബതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹ വേദിയാണ് മാതൃകപരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ശ്രുതിയുടെ കരംഗ്രഹിച്ച് കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്ക് താലിമാല മാത്രം മതി.
ശ്രുതിക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല.
അന്‍പതു പവനില്‍ ബാക്കി ആഭരണങ്ങള്‍ ഊരി നല്‍കി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏല്‍പ്പിച്ച്, സതീഷ് പറഞ്ഞു എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവര്‍ സ്വീകരിച്ചത്.
ഇന്നലെ രാവിലെ 11ന് നൂറനാട് പണയില്‍ ക്ഷേത്ര നടയിലായിരുന്നു വിവാഹം. മെയ് 13ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗണ്‍ മൂലമാണ് ഇന്നലത്തേക്ക് മാറ്റിയത്. കെ.വി.സത്യന്‍- സരസ്വതി ദമ്ബതികളുടെ മകന്‍ 28 കാരനായ സതീഷ് സത്യന്‍ നാഗസ്വര കലാകാരനാണ്.
കല്യാണത്തിനും ക്ഷേത്ര പൂജയ്ക്കുമൊക്കെ കച്ചേരി നടത്തിക്കിട്ടുന്നതിന്റെ വിഹിതം മാത്രമാണ് വരുമാനം. ഒരു അനുജത്തിയുണ്ട്.പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ രാജേന്ദ്രന്‍- ഷീജ ദമ്ബതികളുടെ മകളാണ് 21 കാരിയായ ശ്രുതി. അച്ഛന്‍ രാജേന്ദ്രന്‍ ഇലക്‌ട്രീഷ്യനാണ്. സഹോദരന്‍ ശ്രീരാജ് ഗള്‍ഫിലാണ്.
കണ്ണപ്പൻ താമരക്കുളം
July 16, 2021 at 11:50 am
ശ്രീധന മോഹികളായ കിരണിന്നേ പോലെയുള്ളവർക്ക് മുൻപിൽ അങ്ങയുടെ തണ്ടേടത്തിന് അഭിനന്ദനങ്ങൾ സതീഷ് സത്യനും ശ്രുതിയ്‌ക്കും നന്മ വരട്ടെ