ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുൻപാണ് ലോക്സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
നിലവിൽ എം.എൽ.എ. അല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബർ പത്തിന് അകമായിരുന്നു റാവത്തിന് നിയമസഭാംഗത്വം നേടേണ്ടിയിരുന്നത്. ഭരണഘടനാ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, രാജിവെക്കുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു. കോവിഡ് 19 കാരണം ഉപതിരഞ്ഞെടുപ്പുകൾ നടത്താനാകില്ല- റാവത്ത് പ്രതികരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിലുള്ള റാവത്ത് ബി.ജെ.പി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രാജി സമർപ്പിക്കാൻ നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയത്. പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പി. എം.എൽ.എമാർ നാളെ യോഗം ചേരും.