ന്യൂഡൽഹി: നിർണായക നീക്കവുമായി ഇന്ത്യ. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ യുഎഇയ്ക്ക് നോട്ടിസ് നല്‍കി. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കിയത്. ഇത്തരമൊരു നീക്കം രാജ്യത്തിന്‍റെ നയതന്ത്ര ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെന്‍ഡ്രൈവില്‍ നല്‍കി. യുഎഇയുടെ മറുപടി േകസിന്‍റെ മുന്നോട്ടുപോക്കിലും ഉഭയകക്ഷി ബന്ധത്തിലും നിര്‍ണായകമാകും.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പറയുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇരുവരും ഗള്‍ഫിലേയ്ക്ക് മടങ്ങിയിരുന്നു. 1962 കസ്റ്റംസ് ആക്ട് സെക്ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ച്ചയാണ് കൈമാറിയത്.
വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഒൗദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍ യുഎഇക്ക് കൈമാറിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.