രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ. വാർത്താക്കുറിപ്പിലൂടെയാണ് സജേഷിനെ പുറത്താക്കിയ വിവരം ഡിവൈഎഫ്‌ഐ അറിയിച്ചത്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഡിവൈഎഫ്‌ഐ വിശദീകരിച്ചു.
കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു സജേഷ്. രാമനാട്ടുകര സ്വർണക്കടത്തിൽ സജേഷിന് പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ചത് സജേഷിന്റെ കാർ ആണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സജേഷിലേയ്ക്കും സംശയം നീണ്ടത്. അർജുൻ ആയങ്കിക്ക് ആശുപത്രി ആവശ്യത്തിനായാണ് കാർ നൽകിയതെന്നായിരുന്നു സജേഷിന്റെ വിശദീകരണം.