ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതമായ അലര്‍ജി (anaphylaxis)യാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത 31 ഗുരുതര പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് 68കാരന്റെ മരണം വാക്‌സിനേഷനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്.
ഇതിന് പിന്നാലെ മരണവും സംഭവിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കുന്നതെന്ന് സമതി ചെയര്‍പേഴ്സൺ ഡോ. എന്‍ കെ അറോറ പറഞ്ഞു.
വാക്‌സിനേഷനെ തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരു മരണം മാത്രമാണ് വിദഗ്ധ സമിതി സ്ഥിരീകരിച്ചിരിക്കുന്നത്.ആകെ പഠനവിധേയമായ 31 മരണങ്ങളില്‍ 18നും വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് കണ്ടെത്തി. ഏഴെണ്ണം നിശ്ചയിക്കാന്‍ കഴിയാത്തതും രണ്ടെണ്ണം മരണകാരണം വേര്‍തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ജനുവരി 16നും ജൂണ്‍ ഏഴിനുമിടയിലുളള മരണളാണ് സമിതി പരിശോധിച്ചത്.