റോം:യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഇറ്റലി തകർത്തത്.ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിട്ടില്ല.
ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 53-ാം മിനിറ്റിലെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റിൽ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. 79-ാം മിനിറ്റിൽ തുർക്കി ഗോൾകീപ്പർ കാകിറിന്റെ പിഴവിൽ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോൾ.
53-ാം മിനിറ്റിൽ ഡൊമെനിക്കോ ബെറാർഡിയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ബെറാർഡിയുടെ ക്രോസ് തുർക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. 66-ാം മിനിറ്റിൽ ഇറ്റലി മുന്നേറ്റത്തിനൊടുവിൽ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് വന്നത് ഇമ്മൊബിലെയ്ക്ക് മുന്നിൽ. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.
79-ാം മിനിറ്റിൽ ഗോൾകീപ്പർ കാകിറിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളിൽ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറൻസോ ഇൻസിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
ഇന്നു വൈകിട്ട് 6. 30ന് വെയിൽസും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടും. രാത്രി 9. 30 നുള്ള മത്സരത്തിൽ ഡെൻമാർക്കും ഫിൻലൻഡും കളത്തിൽ ഇറങ്ങും. രാത്രി 12 30ന് ബെൽജിയവും റഷ്യയുമാണ് ഏറ്റുമുട്ടുന്നത്.