ലണ്ടൻ: ഓരോ ദിവസവും കോവിഡ് എന്ന മഹാമാരിയെകുറിച്ചുള്ള ഭയാശങ്കകളിലും ആകുലതകളിലും ആണ് ലോകം പോകുന്നത്. മഹാമാരിയെ എങ്ങനെ പിടിച്ചു നിർത്താൻ കഴിയും എന്നുള്ള പഠനങ്ങളും നടക്കുന്നു. അതിനിടയിലാണ് അൽപം ആശ്വാസം ഉള്ള ഒരു പഠന റിപ്പോർട്ട് പുറത്തു വരുന്നത്. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊവിഡ് ബാധിച്ചവരുടെ ശരീരത്തിൽ പത്ത് മാസം വരെ വൈറസിനെതിരെയുള്ള ആൻ്റിബോഡികള്‍ ഉണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും കൊവിഡ് ബാധിച്ചവരെ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായി 100 കെയർ ഹോമുകളിലെ ശരാശരി 86 വയസ്സ് പ്രായമുള്ള 682 താമസക്കാരിലും 1429 ജീവനക്കാരും കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ആന്റിബോഡി രക്തപരിശോധന നടത്തിയിരുന്നു.
ഇവരിൽ മൂന്നിലൊന്നും ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഇവർക്ക് കൊവിഡ് അണുബാധ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിതെന്നും പഠനത്തിൽ പറയുന്നു.
ഒരിക്കൽ രോഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കൊവിഡ് പിടിപെട്ടത്. ഇതിൽ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനിൽക്കുമെന്ന് വ്യക്തമായതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മരിയ ക്രുടികോവ് പറഞ്ഞു.