ടൊറൻ്റോ: കാനഡയിൽ മുന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥലത്ത് നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തെ ഹൃദയ ഭേദകമെന്ന് വിശേഷിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ 1978 ല്‍ അടച്ചുപൂട്ടിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ റഡാര്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കാനഡയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമ്പ്രദായം ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ബലമായി വേര്‍പെടുത്തിയിരുന്നു. ‘സാംസ്‌കാരിക വംശഹത്യ’ ഇവിടെ നിലനിന്നിരുന്നതായി 2015 ല്‍ പുറത്തുവന്ന ആറ് വര്‍ഷത്തെ അന്വേഷണം പറയുന്നു. 1840 മുതല്‍ 1990 വരെ ഒട്ടാവയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ പള്ളികള്‍ നടത്തിയിരുന്ന സ്‌കൂളുകളില്‍ പഠിച്ച 150,000 കുട്ടികളില്‍ പലരും അനുഭവിച്ച ശാരീരിക പീഡനം, ബലാത്സംഗം, പോഷകാഹാരക്കുറവ്, മറ്റ് അതിക്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്