തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകും. ഇവിടങ്ങളിൽ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്വാറന്റീൻ ലംഘിക്കുന്നതു കണ്ടെത്താൻ ജിയോ ഫെൻസിങ് ഉപയോഗിക്കും. ക്വാറന്റീനിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കും. ട്രിപ്പിള്‍ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്കു ഭക്ഷണമെത്തിക്കുന്നത് വാർഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.
ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ മരുന്നുകടയും പെട്രോൾ പമ്പും തുറക്കും. പത്രവും പാലും 6 മണിക്കു മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ ഹോംനഴ്സ് എന്നിവർക്കു ഓൺലൈൻ പാസ് നൽകും. പ്ലമർ, ഇലക്ട്രീഷ്യൻ എന്നിവർക്കും പാസ് വാങ്ങി അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും.
ബേക്കറി, പലവ്യജ്ഞനക്കട ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ് സർക്കാർ നിർദേശം. ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 1 മണിവരെ പ്രവർത്തിക്കാം. ജില്ലകളുടെ അതിർത്തി അടയ്ക്കും. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കുമാത്രം അനുമതി നൽകും. കണ്ടൈൻമെന്റ് സോണിൽ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ