ആലപ്പുഴ:സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടർന്നാൽ തീരമേഖലയിലെ ആളുകൾക്കായി കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, തോപ്പയിൽ മേഖലകളിൽ കടലാക്രമണം ശക്തമായിരുന്നു. പല വീടുകളിലും വെള്ളം കയറി. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനായി പൊഴി മുറിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. മഴ കനത്തതോടെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ശക്തമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്‌ചയോടെ ന്യൂനമര്‍ദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്‌ധമായിരിക്കും.