ന്യൂഡൽഹി:കേരളത്തിൽ ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പബ്ലിക് ടിവി-സിഎൻഎക്സ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടും. യുഡിഎഫ് 58 മുതല്‍ 64 സീറ്റ് വരെയാണ് നേടുക. എന്‍ഡിഎ ഒരു സീറ്റ് മുതല്‍ അഞ്ചു സീറ്റ് വരെ നേടാം.
മൊത്തം 140 സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്.
അസമിൽ ബിജെപിക്ക് വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. 75 മുതൽ 85 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് എക്സിറ്റ് പോൾ. കോൺഗ്രസ് 40 മുതൽ 50 വരെ സീറ്റ് നേടും മറ്റുള്ളവർ ഒന്നുമുതൽ നാലുവരെ.
കേരളത്തിൽ ഇടതുപക്ഷത്തിന് 120 വരെ സീറ്റുകൾ പ്രവചിക്കുകയാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. യുഡിഎഫിന് 20 മുതൽ 30 വരെ സീറ്റുകൾ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റ് വരെ ലഭിച്ചേക്കാം.
നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും പിണറായി വിജയന്‍ സര്‍ക്കാറിന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. 71 മുതല്‍ 77 സീറ്റുകളില്‍ കേരളത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് എബിപി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. പ്രതിപക്ഷ കക്ഷിയായ യുഡിഎഫിന് 62 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
കേരളത്തില്‍ ഇടതുതരംഗമെന്നാണ് ടുഡേഴ്‌സ് ചാണക്യ അഭിപ്രായപ്പെടുന്നത്. 2014ല്‍ മോദിയുടെ വിജയം പ്രവചിച്ച ഏജന്‍സിയാണിത്. 102 മുതല്‍ 111 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 35 മുതല്‍ 44 സീറ്റ് വരെ ലഭിച്ചേക്കാം. എല്‍ഡിഎഫ് 49 ശതമാനം വോട്ട് വരെ ലഭിച്ചേക്കാം, യുഡിഎപിന് ഇത് 37 ശതമാനമായിരിക്കും. ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാനാണ് സാധ്യത. 14 ശതമാനം വോട്ട് ലഭിച്ചേക്കും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.
പോള്‍ ഡയറിയുടെ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിന് 77 മുതല്‍ 87 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 51 മുതല്‍ 61 വരെ സീറ്റുകളും പ്രവചിക്കുന്നു. അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് രണ്ടു മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വെയാണ് റിപബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പുറത്ത് വിട്ടത്. മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം പ്രവചിക്കുമ്ബോള്‍ റിപബ്ലിക് ഫലത്തില്‍ തൃണമൂല്‍ നേരിയ സീറ്റുകള്‍ക്ക് പിന്നിലാണ്. ബിജെപിക്ക് 138 മുതല്‍ 148 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഈ സര്‍വ്വെ വ്യക്തമാക്കുന്നു. തൃണമൂലിന് 128 മുതല്‍ 138 വരെ സീറ്റുകള്‍ കിട്ടുമെന്നും പറയുന്നു. ഇടതുപക്ഷ മുന്നണിക്ക് 11 മുതല്‍ 21 വരെ സീറ്റും പ്രവചിക്കുന്നു.
ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വരുമെന്നാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ പറയുന്നത്. 152 മുതല്‍ 164 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്നാണ് എബിപി സര്‍വേ പറയുന്നത്. ബിജെപി 109 മുതല്‍ 121 സീറ്റ് വരെ നേടും. മൂന്ന് സീറ്റുണ്ടായിരുന്ന നിലയില്‍ നിന്നാണ് ബിജെപിയുടെ കുതിപ്പെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-സിപിഎം സഖ്യം തകരും. 14 മുതല്‍ 25 സീറ്റ് വരെയാണ് അവര്‍ക്ക് സര്‍വേ പ്രവചിക്കുന്നത്. അതേസമയം തൃണമൂലിന് 42.1 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് 39.2 ശതമാനവും ഇടതു സഖ്യത്തിന് 15.4 വോട്ട് ശതമാനവും കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു.
പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കരുന്ന എന്‍ഡിഎ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് റിപ്പബ്ലിക്ക് സിഎന്‍എക്‌സ് സര്‍വ്വേ ഫലം. സംസ്ഥാനത്ത് എന്‍ഡിഎ 16 മുതല്‍ 20 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യം തകര്‍ന്നടിയുമെന്നും സര്‍വ്വേ ഫലത്തില്‍ വ്യക്തമാക്കുന്നു. 11 മുതല്‍ 13 സീറ്റ് വരെയാണ് യുപിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകുമെന്നാണ് റിപബ്ലിക് ടിവി -സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. 160 മുതല്‍ 170 വരെ സീറ്റുകള്‍ ഡിഎംകെയ്ക്ക് കിട്ടാനിടയുണ്ട്. എഐഎഡിഎംക്കെയ്ക്ക് 58 മുതല്‍ 68 വരെ സീറ്റുകള്‍ കിട്ടും. ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 4 മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപബ്ലിക് ടിവി സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.