ബനിയാസ്:ദുബായിൽ പണം തട്ടിപ്പറിച്ച് ഓടിയ ആളെ കാലുവച്ച് വീഴ്ത്തി മലയാളി യുവാവ്. ദുബായ് ബനിയാസിലാണ് സംഭവം നടന്നത്. നഷ്ടപ്പെടുമെന്ന് കരുതിയ 4 ലക്ഷത്തോളം ദിർഹമാണ് മലയാളി യുവാവിൻ്റെ മനസാന്നിധ്യം കൊണ്ട് ഉടമസ്ഥന് തിരികെ ലഭിച്ചത്. മോഷ്ടാവിനെ കാലുവച്ച് വീഴ്ത്തുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോഴിക്കോട് സ്വദേശിയായ ജാഫറാണ് താരമായത്. ബനിയാസ് സ്ക്വയറിലുള്ള തൻ്റെ ബന്ധുവിൻ്റെ കടയിലാണ് ജാഫറിൻ്റെ ജോലി. കള്ളൻ കള്ളൻ എന്ന് ആരൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നതുകേട്ട ജാഫർ പുറത്തേക്ക് പോകുമ്പോൾ ഒരു സഞ്ചിയുമായി ഒരാൾ ഓടിവരുന്നു. പിന്നാലെ മറ്റുചില ആളുകളുമുണ്ട്. ആദ്യം പിടിച്ചുനിർത്താമെന്നാണ് താൻ വിചാരിച്ചതെങ്കിലും അത്ര വേഗതയിൽ വരുന്നയാളെ പിടിച്ച് നിർത്താൻ ശ്രമിച്ചാൽ അപകടം സംഭവിച്ചേക്കും എന്ന് കരുതിയതിനാൽ കാലുവച്ച് വീഴ്ത്തുകയായിരുന്നു എന്നും ജാഫർ പറഞ്ഞു. കാല് തടഞ്ഞു വീണ മോഷ്ടാവിനെ പിന്നീട് ജാഫറിൻ്റെ ബന്ധു നജീബ് അടക്കമുള്ളവർ ചേർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു.