ആലപ്പുഴ:കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ബൂത്ത് എജൻ്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്നാണെന്ന് ഭാര്യ രാജലക്ഷ്മി വെളിപ്പെടുത്തി. സിപിഐഎം – കോൺഗ്രസ് തർക്കത്തിനിടെ സോമനെ വെട്ടിപ്പരുക്കേൽപ്പിച്ചെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളെയാണ് ഭാര്യ തള്ളിയത്.
താനും ഭർത്താവും മകനും മാത്രമുള്ള ഒരു വീട്ടുവഴക്കായിരുന്നു ഇത്. രണ്ട് പാർട്ടിക്കാരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അവർ നിരപരാധികളാണെന്നും ഭാര്യ വെളിപ്പെടുത്തി.
ബൂത്ത് ഏജൻ്റ് ആയിരുന്ന സോമന് പരുക്കേറ്റതിനു പിന്നാലെ സിപിഐഎം പ്രവർത്തകർ ആസൂത്രിതമായി ഇയാളെ വെട്ടി പരുക്കേല്പിച്ചു എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, കുടുംബ വഴക്കിനെ തുടർന്നാണ് സോമന് പരുക്കേറ്റതെന്നാണ് പുതിയ വിവരം. മദ്യപിച്ചെത്തിയ സോമൻ ഭാര്യയെ മർദ്ദിക്കുകയും ഇതേ തുടർന്ന് മകനുമായി വഴക്കുണ്ടാവുകയും ചെയ്തു. വഴക്കിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും ഭർത്താവ് സോമൻ മുള്ള് വേലിയിൽ വീണ് പരുക്കേൽക്കുകയായിരുന്നു.