ആലപ്പുഴ : ഇരട്ടവോട്ടുകൾ കേവലം 38,000 മാത്രമേ ഉള്ളൂ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണ്ടുപിടുത്തം അവാസ്തവമാണെന്നും തന്നെ അതിശയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടും. താൻ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങൾ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേർത്തിരിക്കുന്നത്. ഈ വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴക്കടൽ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സർക്കാർ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് എനിക്കു ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങളും നിർമിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇ.എം.സി.സി. സർക്കാരുമായി ഒപ്പിട്ട ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്…ചെന്നിത്തല പറഞ്ഞു..