ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനൊരുങ്ങും മുന്‍പ് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയാണ് മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മണ്ഡപത്തിന് മുന്നില്‍ നിന്ന് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും സന്ദീപും കൂട്ടരും മുഴക്കി. മുതിര ഇട്ടാണ് വെടി വെക്കുക എന്ന് തെറ്റിധരിപ്പിച്ച് സാധാരണക്കാരെ തോക്കിന്‍ മുനയിലേക്ക് തള്ളി വിട്ടത് ഇടതു പക്ഷ നേതാക്കളാണെന്ന് സന്ദീപ് പറഞ്ഞു. വെടിവെയ്പില്‍ മരിച്ച സാധാരണക്കാരുടെ കണക്ക് പോലും കൃത്യമായി നേതാക്കള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവെയ്പില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മാക്കള്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് താന്‍ മണ്ഡപത്തിലെത്തിയതെന്ന് സന്ദീപ് പറഞ്ഞു.
അതേസമയം ബിജെപി സ്ഥാനാർത്ഥിയുടേത് വിലകുറഞ്ഞ നിലപാടെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ പറഞ്ഞു. ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപിയുടെ ഉന്നത നേതാക്കൾ ഇക്കാര്യം പരിശോധിക്കേണ്ടതാണ് എന്നും ചിത്തരഞ്ജൻ പറഞ്ഞു.