തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ലതിക സുഭാഷ് വിതുമ്പിക്കരഞ്ഞു. തിരുത്തൽ ശക്തിയായി താൻ ഉണ്ടാകുമെന്ന് ലതികാ സുഭാഷ് പ്രഖ്യാപിച്ചു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇതിനായി ശക്തമായ ആവശ്യം ഉയരുന്നുണ്ടെന്നും ലതികാ സുഭാഷ് വ്യക്തമായി.പ്രതിഷേധ സൂചകമായി ലതിക തല മുണ്ഡനം ചെയ്തു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. അതിയായ ദുഃഖം തനിക്കുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു.20% വനിതകൾക്ക് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
പാർട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോൺഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയിൽ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർക്ക് സീറ്റ് കിട്ടിയതിൽ സന്തോഷിക്കുന്നു.
ഏറ്റുമാനൂർ സീറ്റ് താൻ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ആളാണ് താൻ. ഇപ്പോൾ എംഎൽഎമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താൻ തഴയപ്പെടുകയാണ്.
ലതികാ സുഭാഷ് പാർട്ടി വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മുല്ലപ്പള്ളി ഈ പ്രതികരണം നടത്തിയത്.