തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എം.പി. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ നടപടിയും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി സര്‍ക്കാര്‍ തൊഴില്‍ ദാതാക്കളുടെ നട്ടെല്ലുതകര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നു. യുവജനങ്ങള്‍ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫിനൊപ്പം ആണെങ്കിൽ എല്ലാ ജോലിയും കിട്ടും അല്ലെങ്കിൽ നിരാഹാരം കിടക്കണം.സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകില്ല. സിപിഎം ചെയ്യുന്നതൊന്നും ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്ക് വേണ്ടി മാത്രം എന്നും രാഹുൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസിൽ മെല്ലെപ്പോക്ക് ആണെന്ന് രാഹുൽ ആരോപിച്ചു.ഇത് കേന്ദ്ര സർക്കാരുമായുള്ള ഒത്തുകളിയാണ്. സിബിഐ അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആണ്. ബിജെപിയെ വിമർശിച്ചാൽ അവർ വെറുതെ വിടില്ല. തനിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നു. എന്നാൽ സിപിഎമ്മിനെ സംരക്ഷിക്കുന്നു എന്നും രാഹുൽ പറഞ്ഞു.
ഇടതുപക്ഷത്തോടൊപ്പം ആണെങ്കിൽ സ്വർണക്കടത്തു നടത്താം. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇരിക്കാം. സർക്കാരിൻ്റേത് സ്വജനപക്ഷപാതം ആണെന്നും രാഹുൽ പറഞ്ഞു.