ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.
എന്നാൽ സമരം അവസാനിപ്പിച്ചാൽ ഒരു വർഷത്തേക്ക് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ കർഷകർക്ക് മുന്നിൽ ഉപാധിവച്ചു. താങ്ങുവിലയുടെ കാര്യത്തിലും ചർച്ചയാകാമെന്നും നിർദേശിച്ചു. കർഷകർ സർക്കാർ നിർദേശത്തെ അപ്പാടെ തള്ളിക്കളഞ്ഞു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കർഷക സംഘടനകൾ യോഗത്തിൽ ആവർത്തിച്ചു.
ഇത് പഴയ സ്ഥലം തന്നെയാണ്, പഴയ മന്ത്രിമാരും. ഇതിനർഥം വീണ്ടും ചർച്ചകൾ നടക്കുമെന്ന് തന്നെയാണ്- കർഷകർ യോഗത്തിൽ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ലക്ഷ്യവയ്ക്കാനാണ് എൻഐഎ ഉപയോഗിക്കുന്നതെന്ന് കർഷകർ ആരോപിച്ചു. ആരെങ്കിലും നിരപരാധിയാണെങ്കിൽ കർഷകർക്ക് അതിന്റെ പട്ടിക നൽകാമെന്നും എൻഐഎ അത് പരിഗണിക്കുമെന്നും സർക്കാർ മറുപടി പറഞ്ഞു.