തിരുവനന്തപുരം:ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നിയമ സഭയിൽ തുടങ്ങി. ചോദ്യോത്തരവേളയിൽ ഭരണ-പ്രതിപക്ഷ വാവാക്പോര് ആയിരുന്നു. പ്രതിപക്ഷാംഗങ്ങള്ക്കെതിരായ ആരോപണങ്ങളില് ഭരണപക്ഷം ചോദ്യങ്ങളുന്നയിച്ചതിനെ തുടർന്നാണ് ബഹളം ഉണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതിപക്ഷത്തിന്റെ കരണത്തടിച്ചു. ഉളുപ്പില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഇരുന്ന് ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ തന്നെ ബഹളം വെക്കുന്നുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, വി.ഡി സതീശൻ, എം.സി കമറുദ്ദീൻ, ഉമ്മൻ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങിയവർക്കെതിരേയാണ് ഭരണപക്ഷം രംഗത്തെത്തിയത്.
പ്രതിപക്ഷത്തെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്തി തീർക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബാർ കേസിൽ തനിക്കെതിരായ അന്വേഷണത്തെ ഭയമില്ല. ആരുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, പിൻവാതിൽ നിയമന ആരോപണങ്ങളിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.