കൊച്ചി: ഒരുപാട് നാളത്തെ കാത്തിരിപ്പിന് ആണ് ഇന്ന് അവസാനം ആയത്.കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30-യ്ക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി.
നാട്ടിലെ സ്വപ്നപദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ അഭിമാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്ബ് തുറക്കാൻ ശ്രമിച്ചവരെയും അതിനെ അനുകൂലിച്ച ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും എതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു.
കുണ്ടന്നൂര്‍ മേല്‍പ്പാലം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറെ സന്തോഷത്തോടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”മണിക്കൂറില്‍ 13,000 വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനജംഗ്ഷനാണ് വൈറ്റില. ഇവിടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂര്‍. വൈറ്റില എന്നീ ജംഗ്ഷനുകളില്‍ 2008-ലാണ് മേല്‍പ്പാലം പണിയാന്‍ തീരുമാനമായത്. അന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സര്‍ക്കാര്‍ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവന്‍ വച്ചതും. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിംഗ് മികവോടെയും വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു”, എന്ന് മുഖ്യമന്ത്രി.
ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. വൈറ്റില മേല്‍പ്പാലത്തിന് 86 കോടി രൂപയും കുണ്ടന്നൂര്‍ പാലത്തിന് 83 കോടി രൂപയുമാണ് ചിലവ് വന്നത്. പാലങ്ങള്‍ തുറക്കുന്നതോടെ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.