Breaking News

യാക്കോബായ സഭാംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ടു, മോദി ഇടപെടുന്നത് നല്ലതെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി:സഭാതര്‍ക്കം പരിഹരിക്കുന്നതിനായി  യാക്കോബായ സഭാപ്രതിനിധികളുമായുള്ള ചർച്ച  പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ത്തിയാക്കി.ഇന്നലെ ഓർത്തഡോക്സ് സഭാംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു.  പ്രശ്നത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും, കോടതിവിധികളിലെ നീതി നിഷേധമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും യാക്കോബായ സഭാപ്രതിനിധികള്‍ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഓര്‍ത്തഡോക്സുകാര്‍ തയ്യാറല്ല.

അതേസമയം, സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപടുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തര്‍ക്കം. അതില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണ്. അതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും തൃശ്ശൂരില്‍ കേരളപര്യടനത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നീതിനിഷേധത്തിന്‍റെ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭാ പ്രതിനിധികള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു. പള്ളിപിടുത്തം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. തുല്യനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും, പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികള്‍ പറയുന്നു.

വിധികളിലെ നീതിനിഷേധമാണ് ചര്‍ച്ച ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാന്‍ വേണ്ടി ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. വിശ്വാസപരമായ വിഷയങ്ങളില്‍ കോടതി വിധി നിലനില്‍ക്കുമ്ബോള്‍ തന്നെ സര്‍ക്കാരിനും ഇടപെടാനും കഴിയുമെന്നും യാക്കോബായ പ്രതിനിധികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top