റിയാലിറ്റി ഷോയിൽ അനര്‍ഹമായ കുട്ടിക്ക് പരിപാടിയുടെ ജഡ്ജുകളില്‍ ഒരാളായ ഗായകന്‍ എം.ജി ശ്രീകുമാര്‍ നാലാം സ്ഥാനം നല്‍കി എന്നാരോപിച്ച യുവാക്കള്‍ ഗായകനോട് മാപ്പ് ചോദിക്കുന്ന വീഡിയോ വൈറലായി. എം.ജി ശ്രീകുമാറിന് അപകീര്‍ത്തി വരുത്തുന്ന രീതിയില്‍ ഒരു യൂട്യൂബ് ചാനല്‍ വഴി ദുഷ്പ്രചരണം നടത്തിയ യുവാക്കള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കുന്നതുമായ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
എം.ജി ശ്രീകുമാര്‍ തന്നെയാണ് യുവാക്കളുടെ മാപ്പ് പറച്ചിലിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടത്. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെല്ലാം തനിക്ക് ഒരുപോലെയാണെന്നും പരിപാടി കഴിഞ്ഞ് ഇവരെല്ലാം പോയപ്പോള്‍ തനിക്ക് ഒരുപാട് വിഷമായെന്നും ഗായകന്‍ വീഡിയോയിലൂടെ പറയുന്നു.
താന്‍ വളരെ സത്യസന്ധതയോട് കൂടിയാണ് പരിപാടിയുടെ ജഡ്ജായി ഇരുന്നിട്ടുള്ളതെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഈ കുട്ടികള്‍ കണ്ണീര് പൊഴിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് എം.ജി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പോലീസ് കേസെത്തിരുന്നു. പാറളം പഞ്ചായത്തിലെ യൂട്യൂബര്‍മാര്‍മാരുടെ പേരിലാണ് കേസ്. അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇവരുടെ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.