വാഷിങ്ടൺ: കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാൻ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നത്.
ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ശേഷം 20 വർഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം ആശുപത്രി വിട്ടു.