തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവകരവുമായ സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നേരിടുന്നത്. ആദ്യ ഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് നമ്മുടേത്. മേയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍ നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
സ്വകാര്യ മേഖലയില്‍ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം. എല്ലാ അര്‍ത്ഥത്തിലും രോഗ വ്യാപനം പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവാണ് ഉണ്ടായത്. പ്രതിദിന കേസുകള്‍ 7000 ആയി വര്‍ധിച്ചിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് ചെന്നുപതിക്കുക. അതുകൊണ്ട് എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.