കണ്ണൂർ: മലയാള സിനിമയില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച നടന് സുനില്‍ എന്ന അറിയപ്പെടുന്ന കെ സി കെ ജബ്ബാര്‍ അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് മംഗളൂര് യോനപ്പായ ആശുപത്രില്‍ വെച്ചാണ് മരണം. 1970ല്‍ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായ സത്യന് സാറിന്റെ സഹോദരന് സത്യനേശൻ സംവിധാനം ചെയ്ത ‘അക്കരപ്പച്ച’ എന്ന സിനിമയിലൂടെ സത്യനോടപ്പം നായക വേഷം കൈകാര്യം ചെയ്ത് കൊണ്ടായിരുന്നു സിനിമയിലെ തുടക്കം.ജയഭാരതി ആയിരുന്നുനായിക. പിന്നീട് ഐ വി ശശിയുടെ അയല്‍ക്കാരി, എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കൊപ്പം ആനന്ദം പരമാനന്ദം, ജെ സി കുറ്റിക്കാടിന്റെ ചിത്രം പി ഭാസ്ക്കരന്‍ മാസ്റ്ററുടെ ചിത്രം എല്ലാ ഭാഷയിലും ഡബ് ചെയ്ത ജഗദ് ഗുരു ആദിശങ്കരന്, അങ്ങിനെ നായകനായും ഉപനായകനായും അൻപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കണ്ണൂര്‍ ചിറക്കല്‍ കെ സി കെ ഹൗസില്‍ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി കെ ജബ്ബാര്‍. നാടക രംഗത്ത് സജീവമായിരുന്നു ജബ്ബാര്‍ അങ്ങിനെ സിനിമയിലെത്തിപ്പെടുകയും ചെയ്തു. അക്കരപ്പച്ച സിനിമയില്‍ അഭിനയിക്കുമ്പോൾ സത്യനായിരുന്നു സിനിമ ലോകത്ത് നീ സുനില്‍ എന്ന നാമത്തിലറിയപ്പെടണമെന്നു ആവശ്യപ്പെട്ടിരുന്നു. ജബ്ബാറിന്റെ ഭാര്യ ഒരു വര്‍ഷം മുൻപ് മരണപ്പെട്ടിരുന്നു. ഏക മകന് ജംഷീര്‍ ദുബൈയില്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്നു.
മമ്മൂട്ടി, സുകുമാരന്‍, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവര്‍ഷം, ഉരുക്കുമുഷ്ടികള്‍, കുളപ്പടവുകള്‍, അനന്തം അഞ്ജാതം തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
മരണ സമയത്ത് മകന് കൂടെയുണ്ടായിരുന്നു. ഭാവാഭിനയത്തിന് അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. അവസാനം 2018ല്‍ ഗുരുവായൂരില്‍ വെച്ച് ഗോകുലം ഗോപാലന് ജബ്ബാറിന്ന് പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു ജബ്ബാര്‍.