മലപ്പുറം : നിക്ഷേപ തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിർദേശം നൽകി. രാവിലെ 10 മണിക്കുുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവിൽ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്. ഇന്ന് രാവിലെയോ നാളെയോ നേതൃത്വവുമായി ചർച്ച നടത്താം അതിന് ശേഷം മാത്രം ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച എന്നാണ് നിലവിലെ തീരുമാനം
ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ എം.സി.ഖമറുദ്ദീൻ എം.എൽ.എ. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയർന്നത്. മാത്രമല്ല പരാതി നൽകിയവരിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവർത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നൽകാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പാണക്കാട്ടെത്തി ഇക്കാര്യങ്ങൾ വിശദീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ഖമറുദ്ദീന് അവസരം നൽകുകയായിരുന്നു. എന്നാൽ ഖമറുദ്ദീനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവർത്തകർ കാസർകോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരിൽ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.
അതേ സമയം ബുധനാഴ്ച ചന്തേര പോലീസ് സ്റ്റേഷനിൽ 14 കേസുകളാണ് രജിസ്റ്റർചെയ്തത്. നേരത്തേ രജിസ്റ്റർ ചെയ്തതുൾപ്പെടെ ചന്തേരയിൽ കേസുകൾ 26 ആയി. കാസർകോട് ടൗൺ സ്റ്റേഷനിൽ അഞ്ച് പരാതിയും ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ട് അന്യായവുമടക്കം കേസുകൾ 33 എണ്ണമായി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്.