പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി ആണ് കൊല്ലപ്പെട്ടത്. 92 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ സ്വീകരണമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
കൊലപാതക വിവരം മയിൽസ്വാമി പേപ്പറിൽ എഴുതി പത്രത്തിനൊപ്പം അയൽവീട്ടിൽ നൽകുകയായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറിൽ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസിൽ വിവരമറിയിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമൺ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് കെജി സൈമൺ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയിൽസ്വാമി എന്നയാളുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയിൽസ്വാമി മാത്രമാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന.