ഡൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുകയാണെന്ന് കരസേന മേധാവി ജനറൽ എം.എം. നരവനെ. സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ലേയിലെത്തിയ ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്തു. നമ്മുടെ ജവാൻമാർ ഏത് വെല്ലുവിളിയും നേരിടാൻ തയാറാണ്. നമ്മുടെ സൈനികരാണ് മികച്ചതെന്ന് സംശയമില്ലാതെ പറയാൻ കഴിയും. അവർ സൈന്യത്തിനു മാത്രമല്ല, രാജ്യത്തിനു മുഴുവനും അഭിമാനമാണെന്നും നരവനെ കൂട്ടിച്ചേർത്തു.
നിയന്ത്രണ രേഖയിലെ സ്ഥിതി അയവില്ലാതെ തുടരുകയാണ്. തങ്ങൾ സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു. മുൻകരുതലായി സേനാവിന്യാസം പോലുള്ള നടപടികൾ സ്വീകരിച്ചതായും കരസേന മേധാവി അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ രണ്ടു ദിവസം കരസേനാ മേധാവി ലഡാക്കിൽ ഉണ്ടാകുമെന്നാണ് വിവരം. സംഘർഷം രൂക്ഷമായ ദക്ഷിണ പാങ്ങോംഗിൽ ഇന്ത്യ- ചൈന സേനകൾ നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന് നൽകിയിരിക്കുന്ന നിർദേശം.
അതിർത്തിയിൽ പലയിടത്തും ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചിരിക്കുകയാണ്. സംഘർഷം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യം പലയിടത്തും ബേസിൽ നിന്നും മലമുകളിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റം ചെറുക്കാൻ വേണ്ടിയാണിത്. ലഡാക്കിലെ പാങ്ങോംഗ് മേഖലയിലെ നോർത്ത് ഫിംഗർ നാല് ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചു.
ജൂണ്‍ മാസത്തിനുശേഷം ഇതാദ്യമായാണ് ഈ പ്രദേശം ഇന്ത്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാകുന്നത്. അതിനിടെ സംഘർഷം ലഘൂകരിക്കാൻ ചൈ നീസ് അധികൃതരുമായി സൈനിക തലത്തിലും നയതന്ത്രതലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.