ബെംഗളൂരു: ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട അത്ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഇന്ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
2001ല്‍ പരിശീലകനായി സായിയില്‍ നിന്ന് വിരമിച്ച പുരുഷോത്തം റായിക്ക് രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷമാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. ദ്രോണാചാര്യ പുരസ്കാരത്തിനായി സ്വയം നാമനിർദേശം നൽകുകയായിരുന്നു അദ്ദേഹം. സമഗ്രസംഭാവനക്കുള്ള വിഭാഗത്തിലാണ് റായിയെ ദ്രോണാചാര്യ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഡെക്കാത്തലണ്‍ താരമായിരുന്നു റായ്. നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ പഠനത്തിനു ശേഷം കോച്ചിംഗ് കരിയർ തുടങ്ങിയ അദ്ദേഹം അശ്വിനി നാച്ചപ്പ, വന്ദന റാവു, മുരളിക്കുട്ടൻ, എം.കെ. ആശ, റോസക്കുട്ടി, ഇ.ബി. ഷൈല, ജി.ജി. പ്രമീള, ജയ്സി തോമസ് തുടങ്ങിയവരെ രാജ്യാന്തര താരങ്ങളായി വാര്‍ത്തെടുത്തിരുന്നു.