Breaking News

സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

2067 പേർക്ക് രോഗമുക്തി.

ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 267 ആയി.

കേരളത്തിൽ 10 ലക്ഷത്തിൽ 8 എന്നാണ് മരണനിരക്ക്.

അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓ‌ർമ്മപ്പെടുത്തൽ. അത് കണക്കിലെടുത്താൽ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിർത്താനായി. രാജ്യം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ്. 75,995 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരം. മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ മൂന്ന് ലക്ഷം കേസുകളായി. 5107 പേർ മരിച്ചു. തമിഴ്നാട്ടിൽ നാല് ലക്ഷം കേസായി. ഏഴായിരം പേർ മരിച്ചു. 

കർണാടകത്തിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്ത് ലക്ഷത്തിൽ 93 പേരും മരിക്കുന്നു. കേരളത്തിലിത് എട്ട് പേരാണ്. കർണാടകയിലെയോ തമിഴ്‍നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്ന് മുഖ്യമന്തി.

അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും മുഖ്യ പങ്ക് വഹിച്ചു.

ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണവും ജനപങ്കാളിത്തത്തോടെ ബ്രേക് ദി ചെയിൻ ഫലപ്രദമാക്കലും പരിഗണിക്കുന്നു. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിച്ചു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അവസരം ലഭിച്ചു. എഫ്എൽടിസി, ലാബുകൾ, കൊവിഡ് ആശുപത്രികൾ, പരിശോധനാ സൗകര്യം, ആരോഗ്യപ്രവർത്തകർ, കൊവിഡ് ബ്രിഗേഡ് എന്നിങ്ങനെ രോഗം തടയാൻ വേണ്ട സൗകര്യം കൃത്യമായി സജ്ജമാക്കി. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവും.

ലോക്ക്ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ ഇതിന്‍റെ ഭാഗമായി നൽകി. ബ്രേക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്‍റെ വിലയുള്ള ജാഗ്രത മുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ല. ഓരോ പേരും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണം.

കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവും. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്‍റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണം. മരണ നിരക്ക് ചെറുതാണെങ്കിലും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണവും ആനുപാതികമായി വർധിച്ചേക്കാം.

ചിലർ സ്വീഡനെ മാതൃകയാക്കാൻ പറയുന്നു. അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന നിലയിലാണ് മരണമുണ്ടായത്. കേരളത്തിന്‍റെ 100 ഇരട്ടി മരണം ഉണ്ടായി. മരണം ഒഴിവാക്കാനാണ് ശ്രമം. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. ലോകത്ത് തന്നെ കുറവ് മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തണം. അതിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകണം.

കൈ കഴുകുമ്പോഴും മാസ്ക് ധരിക്കുമ്പോഴും ചുറ്റുമുള്ളവരെ കൂടി രക്ഷിക്കുകയാണ്. ആ പ്രതിബദ്ധത കൈവെടിയരുത്.

ഇവിടെ കൊവിഡ് രോഗികൾക്ക് ചികിത്സ തികച്ചും സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്‍റിലേറ്റർ, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത സ്വകാര്യ ലാബിൽ സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സർക്കാർ നിശ്ചയിച്ച ഫീസേ ഈടാക്കാവൂ. സ്വകാര്യ ആസുപത്രിയിലെ ചികിത്സാ നിരക്കും മാർഗനിർദ്ദേശവും പുറത്തിറക്കി. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ്. ഐസിയു ചാർജായി കേരളത്തിൽ 6500 രൂപ ഈടാക്കുന്നു. ആന്ധ്രയിൽ ഇത് 46325 രൂപയും തമിഴ്നാട്ടിൽ 11000 രൂപയും ദില്ലിയിൽ 15000 രൂപയുമാണ്.

പ്രതിദിന പരിശോധന 40000 കടന്നു. ഇന്നലെ 40352 പരിശോധന നടത്തി. ഇന്നലെ വരെ 1520792 സാമ്പിൾ പരിശോദനക്ക് അയച്ചു. 155 സിഎഫ്എൽടിസികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 21700 കിടക്കകൾ സജ്ജമാക്കി. പകുതിയോളം കിടക്കകൾ ഒഴിവാണ്. 148 സിഎഫ്എൽടിസികളും 20104 കിടക്കളും ഒന്നാം ഘട്ടത്തിൽ തയ്യാറായി. ഇവിടങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ലാബ്, ടെക്നീഷ്യന്മാർ, എന്നിവരടക്കം 1740 പേരെ നിയമിച്ചു.

കുടുംബശ്രീ മുഖേന 50000 പേർക്ക് ഈ വർഷം തൊഴിൽ നൽകാൻ അതിജീവനം കേരളീയം പദ്ധതി. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ട് ഇനത്തിൽ 20.5 കോടി രൂപയും ചെലവഴിക്കും.

ഇതൊടൊപ്പം തെരഞ്ഞെടുത്ത ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ പ്രളയ ബാധിത 14 ബ്ലോക്കുകളിൽ കാർഷിക-ഇതര മേഖലകളിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. 20000 പേർ ഉൾപ്പെടും. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം.  

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:

തിരുവനന്തപുരം:352

കൊല്ലം:176

ആലപ്പുഴ:172

പത്തനംതിട്ട:167

കോട്ടയം:189

എറണാകുളം:140

ഇടുക്കി:271

തൃശൂർ:162

പാലക്കാട്:195

മലപ്പുറം:230

കോഴിക്കോട്:238

കണ്ണൂർ:102

കാസർഗോഡ്:231

വയനാട്:25

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top