തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടർനടപടികൾ തീരുമാനിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. വൈകിട്ട് നാലു മണിക്കാണ് സർവകക്ഷിയോഗം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് സർവ്വകക്ഷിയോഗം ചേരുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാൻ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വാർത്തകൾ പുറത്തുവന്നതോടെ ബുധനാഴ്ച തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പ്രതിപക്ഷത്തിനും എതിർപ്പുണ്ട്.
തിരുവനന്തപുരത്തെ ബിജെപി ഘടകം വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ നേരത്തെ സമരം ചെയ്തവരാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ തീരുമാനം വന്ന സ്ഥിതിക്ക് ബിജെപി എന്തുനിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല.
യുഡിഎഫിൽ വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തിരുവനന്തപുരം എം.പി ശശി തരൂർ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ അനുകൂലിക്കുന്ന ആളാണ്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമാനത്താവള കൈമാറ്റത്തിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു.