കൊച്ചി: 2017 ഏപ്രിലിലും 2018 ഒക്ടോബറിലും ശിവശങ്കറുമായി സ്വപ്ന വിദേശയാത്ര നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം ശിവശങ്കറും സമ്മതിച്ചതായും ഇ.ഡി. കോടതിയെ അറിയിച്ചു.
സ്വപ്നയുടെ പ്രവർത്തനങ്ങളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് സ്വപ്ന ലോക്കർ ഓപ്പൺ ചെയ്തത്. സ്വർണവും പണവും ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നില്ല.
2018ൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് യു.എ.ഇയിൽ പോയതെന്നാണ് സ്വപ്ന പറഞ്ഞിട്ടുള്ളതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഈ മീറ്റിങ്ങിൽ ശിവശങ്കറിനൊപ്പമാണ് യാത്ര ചെയ്തതെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്. 2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വർണം ഡിപ്ലോമാറ്റിക് ബാഗുകൾ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.