കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയാണ് സാംസ്കാരിക ഭൂപടത്തിൽ അദ്ദേഹം തൻ്റെ ഇടം സ്വന്തമാക്കിയത്. ബഷീറിൻ്റെയും തകഴിയുടെയും, എ.കെ.ജി യുടെയും., ഇ.എം.എസിൻ്റെയും, എം.ടിയുടെയുമെല്ലാം അത്യപൂർവഭാവങ്ങൾ പുനലൂർ രാജനേക്കാൾ ഒപ്പിയെടുത്തിട്ടുണ്ടാവില്ല ആരും .
കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം.
കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി.
1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി. 1994-ൽ വിരമിച്ചു. സ്കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
ബഷീർ:ഛായയും ഓർമ്മയും, എം ടിയുടെ കാലം എന്നീ പേരുകളിൽ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു