മുംബൈ:ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ നടനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാൽ, അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ഓഗസ്റ്റ് പത്തിന് അദ്ദേഹത്തെ ഐ സിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. വീണ്ടും നടന്ന പരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, വിദഗ്ധചികിത്സയ്ക്കായി നടനെ യു എസിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചികിത്സയ്ക്കായി താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താൻ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, അമ്മ മാന്യത ദത്തിനൊപ്പം ഇപ്പോൾ ദുബായിലുള്ള തന്റെ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് താരം ആശങ്കയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. അർബുദം ഭേദമാക്കണമെങ്കിൽ അടിയന്തിരവും കർശനവുമായ ചികിത്സ ആവശ്യമാണ്.