ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136.2 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും.
ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കുക. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഇന്നലെ രാത്രിയാണ് 136 അടി ആയി ഉയർന്നതെന്നും 138 ൽ എത്തുന്നതിന് മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശ് പറഞ്ഞു. കുറച്ചാളുകൾ കാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഡാം തുറക്കേണ്ടി വന്നാൽ പകൽ തന്നെയാകും തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പും തമിഴ്നാട് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്നാടിൻ്റെ ഭാഗത്തു നിന്നും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.