തൊടുപുഴ:ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു.
ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണു വിവരം. കനത്ത മഴ കാരണം തിരച്ചിൽ നിർത്തി. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കും.
പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. തോട് കരകവിഞ്ഞ് ഏലപ്പാറ ജങ്ഷനിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളിലും വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരും. ഇടുക്കി പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തും.
കോഴിക്കോട് വിലങ്ങാട് മലയിൽ വാനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിലുൾപൊട്ടി കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിൽ. നിലമ്പൂർ ചാലിയാർ പുഴയിലാണ് വീണ്ടും മലവെള്ളപാച്ചിൽ ഉണ്ടായത്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വയനാട് വൈത്തിരിയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നും അധികൃതർ പറഞ്ഞു.