കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. വിവിധ ഇടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ ഉരുൾപ്പൊട്ടൽ ഭീഷണയുമുണ്ട്.
കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രളയസാധ്യത മുന്നിൽ കണ്ട് ജില്ലാ ഭരണകൂടങ്ങൾ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകളേക്കാൾ പ്രധാന്യം നൽകുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്.
ഉച്ചയ്ക്ക് മുമ്പ് മലബാർ മേഖലയിൽ ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്നാണ് മുന്നയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരവഴിഞ്ഞി, പൂനൂർ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറം-വയനാട് അതിർത്തികളിലെ മലമ്പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നത് ചാലിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായി. മുക്കത്ത് റോഡുകൾ വെള്ളത്തിനടിയിലായി.
നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചു. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളിൽ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂർ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാർ ,മാമ്പാട്, പഞ്ചായത്തുകളിൽ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.