പാലക്കാട്: കഞ്ചിക്കോട്ട് റെയിൽപ്പാളത്തിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. ഐഐടി ക്യാമ്പസിന് സമീപത്തെ റെയിൽപ്പാളത്തിന് അടുത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഹരി ഓമിനെ സമീപവാസികൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൊഴിലാളികൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. വാളയാർ, കസബ സ്റ്റേഷനുകളിലെ പൊലീസുകാരും കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഹരി ഓമിന്റെ മൃതദേഹം ഐഐടി ക്യാമ്പസിനകത്ത് എത്തിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ തടഞ്ഞു.
ഇതിനിടയിൽ തൊഴിലാളികൾ പൊലീസിനെ കല്ലെറിഞ്ഞു. കല്ലേറിൽ പോലീസുകാർക്കും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും വാഹനങ്ങളും കല്ലേറിൽ തകർന്നു. പിന്നീട് പാലക്കാടുനിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി.