തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘചാലകാണ് ചെന്നിത്തലയെന്ന് കോടിയേരി . ആർഎസ്എസുകാരേക്കാൾ അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനങ്ങൾ.
ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെയും ബിജെപിയേയും വിമർശിക്കുന്ന ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ ആർഎസ്എസുകാരനാക്കി കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.
ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ രാമനെ കാവിയിൽ മുക്കി ഹിന്ദുത്വകാർഡാക്കി കോവിഡ് മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രിയും സംഘപരിവാറും ജേഴ്സി അണിഞ്ഞിരിക്കുകയാണെന്നു കോടിയേരി ആരോപിക്കുന്നു.