കാസർഗോഡ്: നീലേശ്വരം പീഡനം കേസിലെ പ്രധാന തെളിവ് കണ്ടെത്തി. നീലേശ്വരത്ത് 16 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് നിർണായക തെളിവ് പോലീസിന് കിട്ടിയത്. ഗർഭഛിദ്രത്തെ തുടർന്നുള്ള ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്.
കേസിലെ പ്രതിയായ കുട്ടിയുടെ പിതാവാണ് ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടത്. കഴിഞ്ഞ മാസം 22 ന് രാത്രിയാണ് പ്രതിയായ അബൂബക്കർ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത ഭ്രൂണാവഷിഷ്ടം വിദഗ്ധ പരിശോധനക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കേസിൽ കുട്ടിയുടെ പിതാവും അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനി ഒരാൾ കൂടി പിടിയിൽ ആകാനുണ്ട്. കേസിൽ മാതാവിന്റെ പങ്കിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കുട്ടിയെ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഭീഷണി കാരണം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കളായ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.