തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിലും ഇന്ന് മഴ ശക്തമാകും. ഇതോടെ മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് തൃശൂർ എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളിൽ മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ പുഴകൾ കരകവിഞ്ഞു. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞതോടെ 7 വീടുകളിൽ വെള്ളം കേറി. ഇവരെ മാറ്റി പാർപ്പിച്ചു.
ജാനകിക്കാട് റോഡിലും വെള്ളം കയറി. തുരുത്തിൽ കുടുങ്ങിയ രണ്ട് പേരെ ഫയർഫോഴ്സ രക്ഷപെടുത്തി. മഴ ശക്ഷമാകുന്ന സാഹചര്യത്തിൽ ജലാശയങ്ങളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. നാല് കുടുംബങ്ങളിലെ 14 പേരെ മണർകാട് ഗവ. യു പി സ്കൂളിലേക്ക് മാറ്റി . വിജയപുരം പഞ്ചായത്തിലെ അപകട സാധ്യത മേഖലയിൽ നിന്നും രണ്ട് കുടുംബങ്ങളെ ഒഴിപ്പിച്ചു.
ട്രക്കിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ട്രാക്കിൽ ഇന്നും അറ്റകുറ്റപ്പണി തുടരും. വേണാട് ജനശതാബ്ദ്ധിദ്ധി ട്രയിനുകൾ ആലപ്പുഴ വഴി സർവ്വീസ് നടത്തും.