ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ അഭ്യർഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പിൽ രൂപതാംഗങ്ങൾക്കുള്ള സർക്കുലറിൽ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ സാധാരണരീതിയിലുള്ള സംസ്കാര കർമം സെമിത്തേരിയിൽ നടത്തുന്നത് പ്രയാസകരമാണെന്നും സർക്കാർ നടപടികൾക്കു ശേഷം അതാത് ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കണമെന്നും ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നു. ഇതിനായി ശരീരം ദഹിപ്പിക്കുന്നതിനുള്ള മൊബൈൽ ക്രിമേഷൻ യൂണിറ്റുകൾ ഉപയോഗിക്കണം.
ശവദാഹത്തിനുള്ള കേന്ദ്രങ്ങൾ സമീപപ്രദേശത്തുണ്ടെങ്കിൽ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം. ഭസ്മം വീടുകളിൽ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും വിശ്വസികൾക്കുള്ള ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നു.
കോവിഡ് മഹാമാരി സാമൂഹ്യവ്യാപനത്തിലൂടെ പടരുന്നതായി ബോധ്യപ്പെട്ടതിനാൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ഇടവക സംവിധാനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു