സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വൈകുംന്നരംആരംഭിച്ച ചോദ്യം ചെയ്യൽ ആറ് മണിക്കൂറിന് ശേഷവും തുടരുകയാണ്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകളടക്കമുള്ള തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള സൗഹൃദം തെളിയിക്കുന്ന ഫോൺ രേഖകള്‍, മൊഴികള്‍, ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയറ്റിന് സമീപത്തെ ഹെതർ ഫ്ളാറ്റിൽ പ്രതികളോടൊപ്പം ഒത്തുചേരൽ നടത്തിയതിന്റെ തെളിവുകൾ, സ്വർണക്കടത്തിന്റെ ഗൂഡാലോചന നടന്നത് ഹെതർ ഫ്ളാറ്റിൽ വച്ചാണെന്ന സരിത്തിന്റെ മൊഴി, ഹെതർ ഫ്ളാറ്റിൽ സ്വപ്ന സുരേഷിന്റെ ഭർത്താവിന് അപാർട്ട്മെന്റ് വാടകയ്ക്കെടുത്ത് കൊടുത്തത് ശിവശങ്കറാണെന്ന സംശയം, സ്വപ്ന സുരേഷിന്റെ കുടുംബത്തിലെ സ്വകാര്യ ചടങ്ങുകളിലടക്കം ശിവശങ്കറിന്റെ സാന്നിധ്യം എന്നിവ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.