തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി പങ്കജകസ്‌തൂരി ഹെർബൽ റിസർച്ച് ഫൗണ്ടേഷൻ വികസിപ്പിച്ച സിൻജിവിർ- എച്ച് എന്ന ആയുർവേദ ഔഷധം ക്ളിനിക്കൽ പരീക്ഷണങ്ങളിൽ വിജയകരമായ നിർണായകഘട്ടം പിന്നിട്ടതായി പങ്കജകസ്തൂരി മാനേജിംഗ് ഡയറക്‌ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ. നിലവിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 112 കൊവിഡ് രോഗികളിൽ ആഡ് ഓൺ തെറാപ്പി എന്ന രീതിയിലും 135 രോഗികളിൽ ഡബിൾ ബ്ളൈൻഡ് സ്റ്റഡി- സ്റ്റാൻഡ് എലോൺ രീതിയിലും ക്ളിനിക്കൽ ട്രയൽ തുടരുന്ന ഒൗഷധത്തിന്റെ ഇതുവരെയുള്ള ഫലം, കൊവിഡ് ചികിത്സയ്ക്ക് സിൻജിവിർ-എച്ച് ഏറെ ഗുണകരമാണെന്ന് തെളിയിക്കുന്നതാണെന്നും ഡോ. ഹരീന്ദ്രൻ നായർ പറഞ്ഞു.
കേന്ദ്ര ഗവേഷണശാലകളിൽ നടത്തിയ സൈറ്റോടോക്‌സിസിറ്റി പരിശോധനകൾക്കു ശേഷം, മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലും ദോഷരഹിതമെന്നു തെളിഞ്ഞതിനു ശേഷമാണ് പങ്കജകസ്‌തൂരിയുടെ ഒൗഷധം ക്ളിനിക്കൽ ട്രയൽ രജിസ്ട്രി ഒഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ നേടിയത്. ക്ളിനിക്കൽ ട്രയലിനു വിധേയരായ രോഗികളിൽ നടത്തിയ വിവിധ രക്തപരിശോധനകളിൽ സിൻജിവിർ- എച്ചിന്റെ പ്രതിരോധ പ്രവർത്തനക്ഷമത തെളിയിക്കപ്പെട്ടതായും പങ്കജകസ്തൂരി ഹെർബൽ റിസർച്ച് ഫൗണ്ടേഷൻ അവകാശപ്പെട്ടു.
സിൻജിവിർ- എച്ച് ഉപയോഗിച്ച് പരീക്ഷണം നടത്തിയ 42 രോഗികളിൽ 22 പേർക്കും നാലാം ദിവസം ആർ.ടി- പി.സി.ആർ പരിശോധനാഫലം നെഗറ്റീവ് ആയി. ഫലപ്രദമായ പ്രതിരോധ ഒൗഷധമെന്ന നിലയിലും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ നിലവിലെ കൊവിഡ് സമൂഹവ്യാപന ഭീഷണി ചെറുക്കാൻ ഈ മരുന്ന് സഹായിക്കുമെന്ന് ഡോ. ഹരീന്ദ്രൻ നായർ പറഞ്ഞു. ഏഴ് അംഗീകൃത ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനമാണ് ഹെർബോ മിനറൽ ഔഷധമായ സിൻജിവിർ- എച്ച്. പരിശോധനാഫലങ്ങൾ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഡയറക്ടറും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസറുമായ പ്രശസ്ത എപ്പിഡെമിയോളജിസ്റ്റ് ഡോ. വി. രാമൻകുട്ടി അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിനു ശേഷം ആയുഷ് മന്ത്രാലയത്തിന്റെ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്