ചെന്നൈ:തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസിൽ പ്രതിയായ സാത്താൻകുളം പൊലീസ് സ്റ്റേഷൻ എസ്ഐ രഘു ഗണേഷിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ മർദനം നടത്തിയ രഘു ഗണേഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണു നടപടി. ലോക്ഡൗൺ ലംഘിച്ചു മൊബൈൽ ഫോൺ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകൻ ബെനിക്സുമാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. പൊലീസുകാരെ പ്രതികളാക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.
സാത്താൻകുളം സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ പൊലീസുകാർക്കെതിരെ മൊഴി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ബെനിക്സിനെയും പൊലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചതായാണു മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും.
ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുൺ ബാലഗോപാലനെ മാറ്റി. ഇദ്ദേഹത്തിന് മറ്റു പദവികളൊന്നും നൽകിയിട്ടില്ല. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി: ഡി.കുമാർ, ഡിഎസ്പി: സി.പ്രതാപൻ എന്നിവരുടെയും കസേര തെറിച്ചു. ഇതേ ആരോപണം നേരിട്ട കോൺസ്റ്റബിൾ മഹാജനെ സസ്പെൻഡ് ചെയ്തു. കേസിൽ പൊലീസിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ മെഡിക്കൽ ഓഫിസർ ഡോ.വെനില രണ്ടാഴ്ചത്തെ അവധിയിൽ പോയി. ഹൈക്കോടതി നിർദേശപ്രകാരം സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.