സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയൻ ആത്മഹത്യ ചെയ്ത് ആറ് ദിവസങ്ങൾക്കു ശേഷമാണ് നടനെയും മരിച്ച നിലയിൽ കാണപ്പെടുന്നത്.
ജൂൺ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ദിശ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിശ താഴേയ്ക്ക് ചാടിയത്. സംഭവത്തിൽ ദിശയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകൻ രോഹൻ റായ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു.
രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. രോഹന് മറ്റു പല പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിശയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവദിവസം നടന്ന പാർട്ടിക്കിടയിലും ഇരുവരും തമ്മിൽ വഴക്കിടുകയും ദിശ ശുചിമുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിന്നു നിരവധി മദ്യക്കുപ്പികൾ കണ്ടെത്തിയതിനാൽ മുകളിൽ നിന്ന് ആകസ്മികമായി വീണതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുൻപേയാണ് സുശാന്തിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്ക്രീനിലും കാലിടറിയില്ല. 2013ൽ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാൻസിലും ശ്രദ്ധിക്കപ്പെട്ടു. ചെറുതെങ്കിലും എല്ലാവരും ഓർക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സർഫ്രാസിന്റേത്.
ഡിറ്റക്ടീവ് ബ്യോമ്കേഷ് ബക്ഷി എന്ന ആക്ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനം കാഴ്ച വച്ചു. നല്ലൊരു ഡാൻസർ കൂടിയായിരുന്നു സുശാന്ത്. ഡാൻസ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്ക്രീനിലേക്കു വിളിവന്നത്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്.
Sushant Singh Rajput’s Death After ex-manager Disha Salian commits suicide.