തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കൽ കോളേജിൽനിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു.
ഇന്നലെയാണ് കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു. ആശുപത്രിവേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.
തമിഴ്നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.
കടുത്ത മദ്യാസക്തിയുള്ള ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു